ഗൊബ്ബിയാള
നെല്ലറയുടെ മണ്ണിലേക്കിന്നിതാ,
സാക്ഷികളാക്കി നാട്ടുകൂട്ടങ്ങളെ,
നാടുകാണാനതെത്തി കൊടുംപാപി ;
തെരുവുതോറും കെട്ടി വലിച്ചുകൊ-
ണ്ടൊരുമയോടെയങ്ങെത്തും നാരിമാർ.
വീടിൻ മുറ്റത്തു കിടത്തും പാപിയെ,
വായ്ക്കരിയിട്ടങ്ങു യാത്രയതാക്കും;
നെഞ്ചുതല്ലിപ്പൊളിക്കുന്ന കാഴ്ചകൾ,
കണ്ടു ജനങ്ങൾ രസിച്ചങ്ങിരിക്കും.
വട്ടമിട്ടു കൈത്താളമതിട്ടുകൊ-
ണ്ടെട്ടുവട്ടം വലം വെക്കുമെല്ലാരും,
നാട്ടറിവിന്റെ ശീലതായുള്ളൊരു
പാട്ടുപാടിടും താളബോധത്തോടെ :
" അയ്യോ പാപി കൊടുംപാപി
കൊടുംപാപി ചത്താളാ
ഗൊബ്ബിയാള
കൊടുംപാപി ചത്താളാ
കോടമഴ പെയ്താളാ
ഗൊബ്ബിയാള
ഊശിപോലെ മിന്നിമിന്നി
ഊരെങ്കും പെയ്മളേ
ഗൊബ്ബിയാള
അന്തക്കാട്ടില് പെയ്തമള
ഇന്തക്കാട്ടില് പെയ്താളാ
ഗൊബ്ബിയാള
എണ്ണത്തുടം പോലെ
ഏന്തിവന്തു പെയ്മളേ
ഗൊബ്ബിയാള "
നൽകും കാർന്നോര് പ്രതിഫലമായി,
പത്തു വെള്ളിക്കാശ് നന്ദിയോടേറ്റം ;
എണ്ണചൊരിയും ഞൊടിയിടക്കുള്ളിൽ,
പതിവിനെന്നോണം വീട്ടമ്മമാരും.
പാപിതൻ മഞ്ചവും പേറി നീങ്ങീടും,
മറ്റൊരു വീടു ലാക്കാക്കി കൂട്ടങ്ങൾ;
ആർപ്പുവിളിയുമായ് കൂട്ടത്തിൽ കൂടും,
ആബാലവൃദ്ധം ജനങ്ങളെല്ലാരും.
വേനൽമഴതന്നറിയിപ്പുമായി,
മേഘാവൃതമതായിടും ഗഗനം ;
കാണും കോരിത്തരിപ്പോടെയെ ല്ലാരും,
മാനമതിൻ നിറം മാറുന്ന കാഴ്ച.
ഇടവപ്പാതിക്കുമുന്നോടിയായി -
ട്ടിടിയോടുകൂടി മഴയെത്തിടും;
വേനൽ മഴയാൽ പുകിലായിടുമ്പോൾ,
പാടത്തുവിത്തിറക്കീടും കർഷകർ.
അളവാർന്നപോലതെത്തിച്ചിടും നീർ,
കാട്ടിലെ മരം നാട്ടിൻ തുണയതായ് ;
പുത്തനാണ്ടിൻ വരവറിയിച്ചുകൊ-
ണ്ടെത്തിടും വിഷു തൊട്ടുപിന്നാലെയായ്.
ചാരിതാർത്ഥ്യത്തോടതേറ്റുവാങ്ങി ടും,
നീട്ടിനൽകിയ കൈനീട്ടമെല്ലാരും ;
മധ്യവേനലവധി കഴിഞ്ഞുടൻ,
മക്കൾ പോയിടും പള്ളിക്കൂടങ്ങളിൽ!
ലഘുവിവരണം
പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ എന്നീ താലൂക്കുകളിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടൻ സമ്പ്രദായം ആയിരുന്നു വേനൽമഴ യഥാസമയം ലഭ്യമാവാൻവേണ്ടി കൊടുംപാപിയുടെ കോലം ശവംകണക്കെ വീഥികൾതോറും കൊണ്ടുപോയി ഒടുവിൽ വികൃതമാക്കിക്കളയുന്ന രീതി.നാടൻ ചേലോടെ സ്ത്രീകൾ കൊടുംപാപിക്കുചുറ്റും നൃത്തച്ചുവടുകളുമായി നീങ്ങും. ഇതിലൂടെ മുറക്ക് മഴ കിട്ടുമെന്നാണ് വിശ്വാസം.
നന്നായിട്ടുണ്ട് സർ.... എഴുത്ത് തുടരുക... 👌
ReplyDeleteAdipoli Devidas.👏👏👏Keep on writing. 👌👌👌
ReplyDeleteഒരുപാട് നന്ദി.
DeleteExcellent Dasa👌👌👌
ReplyDelete